-
സമീപകാല പോസ്റ്റുകൾ
സംഭരണശാല
വിഭാഗങ്ങള്‍
മെറ്റ
30 മീറ്ററില്‍ ദേശീയ പാത പണിയാം : പിന്നെ കേന്ദ്രത്തിന്റെ പിടിവാശി ആര്‍ക്കുവേണ്ടിയാണ് ?
കരമന – കളിയിക്കാവിള റോഡ് സംസ്ഥാന ഗവണ്മെന്റ് നാലുവരിയാക്കുന്നു. ഇവിടെ 30.5 മിറ്റര്‍ സ്ഥലത്ത് ദേശീയ പാത 4 വരിയായി, സര്‍വ്വീസ് റോഡും യൂട്ടിലിറ്റി കൊറിഡോറും ഉള്‍പ്പെടെ പണിയുവാനുള്ള എസ്റ്റിമേറ്റാണ് സര്‍ക്കാര്‍ തയ്യാറാക്കിയിക്കുന്നത്. പാത നിര്‍മ്മാണത്തിന്റെ ഔപചാരിക ഉത്ഘാടനം 2010 നവംബര്‍ 16 ന് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. നിലവിലുള്ള സ്ഥലത്ത് നാലുവരിപ്പാത പണിയാനാവില്ലെന്ന ബി.ഒ.ടി അനുകൂലികളുടെ കള്ള പ്രചരണം ഇതോടെ പൊളിഞ്ഞു വീഴുകയാണ്.
കേരളത്തില്‍ ദേശീയ പാതകള്‍ കടന്നു പോകുന്ന 5 ജില്ലകളില്‍, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിബന്ധന പ്രകാരം മേല്‍ സൂചിപ്പിച്ചതുപോലെ 4 വരിയോ 6 വരിയോ ആയി പാത നിര്‍മിക്കാന്‍ ആവശ്യമായ 30.5 മീറ്റര്‍ സ്ഥലം ഉണ്ട്. ശേഷിക്കുന്ന 5 ജില്ലകളില്‍ 30.5 മീറ്റര്‍ സ്ഥലം വരെ വിട്ടുകൊടുക്കാന്‍ പ്രാദേശിക ജനസമൂഹം തയ്യാറായിട്ടുണ്ട്. അതായത് ഒരിഞ്ചു ഭൂമി പോലും വിട്ടു തരില്ല എന്ന നിലപാടില്‍ നിന്നും വിട്ടു വീഴ്ച ചെയ്യുവാന്‍ ജനങ്ങള്‍ തയ്യാറായിരിക്കുന്നു…..
ദേശീയ പാത അതോറിറ്റി, ബി.ഒ.ടി മുതലാളിയുടെ ഇഷ്ട പ്രകാരം 45 മീറ്ററില്‍ തന്നെ പണിതാലേ അത് ദേശീയ പാത ആവൂ എന്ന് വാശിപിടിക്കുകയാണ്. ഇതിനായി, ആദ്യത്തെ സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം പ്രത്യേകിച്ച് ഒരു കാരണവും പറയാതെ, അവരിടപെട്ട് അട്ടിമറിച്ചു.വന്‍തോതിലെ സ്ഥലമെടുപ്പില്‍ ഒളിഞ്ഞിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് സാദ്ധ്യതകളും വമ്പന്‍ ആഡംബരപാത ഒരുക്കുമ്പോള്‍ (വെറും ഒരു കിലോമീറ്റര്‍ റോഡിടാന് 17 കോടിയാണ് എസ്റ്റിമേറ്റ്) ഉണ്ടാകുന്ന വമ്പന്‍ വെട്ടിപ്പിനുള്ള സാദ്ധ്യതകളുമാണ് ഈ പിടിവാശിക്കുപിന്നിലുള്ളത്
കേരളത്തിലെ രാഷ്ട്രീയ കക്ഷികളെ പലവിധ സ്വാധീനത്തിലൂടെ അവര്‍ക്ക് കയ്യിലെടുക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ഈ ദുര്‍വാശിക്കുമുന്നില്‍ കുടിയിറങ്ങുവാന്‍ പാതയ്ക്കിരു വശവുമുള്ള ജനത തയ്യാറല്ല. 45 മീറ്റര്‍ എടുക്കാന്‍ തന്നെ വാശിപിടിച്ചാല്‍ അവര്‍ സമരം, പ്രക്ഷോഭം, കേസും, വഴക്കും ഒക്കെയ്യായി മുന്നോട്ടു പോകും. ഫലം നിലവിലുള്ള 30 മീറ്ററില്‍ 4 വരിയോ 6 വരിയോ സുഗമമായി നിര്‍മിക്കാന്‍/ ഉടന്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ ഉള്ള സാധ്യത തന്നെ അടയും… കേരളത്തില്‍ നാലുവരി പാത ഒരു കാലത്തും വരുകയേ ഇല്ല…
30 മീറ്ററില്‍ നാലുവരിയായി ദേശീയ പാത ഉടന്‍ പണിയുക അതിനായി പ്രക്ഷോഭം തുടങ്ങുക….
കേന്ദ്ര മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിച്ച് കേരളവികസനത്തെ തകര്‍ക്കുവാനുള്ള ഗൂഡ നീക്കങ്ങളെ തിരിച്ചറിയുക
വർഗ്ഗ താല്പര്യത്തിനനുസരിച്ച് മാറ്റപ്പെടുന്ന നീതി വ്യവസ്ഥ
നീതിപീഠത്തിന്റെ അന്തസ്സിനെ കുറിച്ച് നടക്കുന്ന ചർച്ചകൾ പലപ്പോഴും അതിനെ ഒരു വിശുദ്ധ പശുവായോ, ചരിത്രാതീത കാലം മുതൽ സ്വാധീന വിമുക്തമായിരിക്കുന്ന സംവിധാനമായോ ചിത്രീകരിക്കുന്നു….
എംഗത്സ് പക്ഷേ, നീതിന്യായ വ്യവസ്ഥയെ ഇങ്ങനെയാണ് കാണുന്നത് :
“കേന്ദ്രീകരിക്കപ്പെട്ട ഭരണകൂടാധികാരവും അതിന്റെ സർവ്വവ്യാപിയായ ഉപകരണങ്ങളായ സൈന്യം, പോലീസ്, ഉദ്യോഗസ്ഥ വ്യന്ദം, പുരോഹിതന്മാർ, നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം വ്യവസ്ഥാപിതവും ശ്രേണീബദ്ധവുമായ തൊഴിൽ വിഭജനത്തിൽ നിന്ന് രൂപം കൊണ്ടതാണ്. അതിന്റെ ആദ്യകാല കേന്ദ്രം സർവ്വാധികാരിയായിരുന്ന രാജാവിന്റെ വാഴ്ചയായിരുന്നു. ഫ്യൂഡലിസത്തിനെതിരായ പോരാട്ടത്തിൽ ആധുനിക മദ്ധ്യവർഗ്ഗത്തിന് സഹായകമായ ആയുധങ്ങളായാണ് ഈ വിഭജനം ഉണ്ടായത്. തുടർന്നുണ്ടായ ഭരണ രൂപങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ കീഴിലായി, അത് സമ്പന്നന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായി…”
ഇന്ത്യൻ നീതിന്യായ സംവിധാനത്തെ പരിശോധിച്ചാലും ഈ മാറ്റം ദൃശ്യമാണ്….
സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യൻ ഭരണഘടനയിലെ മൌലികാവകാശങ്ങൾ നടപ്പാക്കിക്കിട്ടാനുള്ള ആദ്യ കേസ് എന്നു വിശേഷിപ്പിക്കാവുന്നതാണ് എ.കെ ഗോപാലൻ കേസ്. അതിൽ തന്റെ രാഷ്ടീയ പ്രവർത്തനത്തെ കടിഞ്ഞാണിടുന്ന ദുഷ്ടലാക്കോടെയുള്ള കുരുതൽ തടങ്കൽ, മൌലികാവകാശ ലംഘനമാണെന്ന എ.കെ.ജി യുടെ വാദം അന്നത്തെ കോടതി ബധിര കർണ്ണങ്ങളോടെയാണ് കേട്ടത്. എംഗത്സ് പറഞ്ഞിട്ടുള്ള പോലെ തന്നെ, രാജ്യം ഭരിച്ചുതുടങ്ങിയിട്ടുള്ള കോൺഗ്രസ്സിന്റെ ഇംഗിതത്തിനനുസരിച്ചുള്ള നിലപാട്…
പിന്നീട്, മുതലാളിത്ത സാമ്പത്തിക കുഴപ്പത്തിൽ നിന്ന് മറികടക്കാനുള്ള കെയിനീഷ്യൻ സിദ്ധാന്തത്തിന്റെ പ്രയോഗമായും വർദ്ധിച്ചുവരുന്ന സോഷ്യലിസ്റ്റ് ചേരിയുടെ സ്വാധീനത്തെ മറികടക്കാനും ലോകത്ത്, നിയന്ത്രിത – ക്ഷേമ മുതലാളിത്ത സിദ്ധാന്തം പ്രയോഗത്തിൽ വന്നു. ഇന്ത്യയും ഇന്ദിരയും അതിനനുസരിച്ച് ചരിച്ചു. രാജ്യമെമ്പാടം സാധാരണക്കാർക്കായി ക്ഷേമ പ്രവർത്തനങ്ങളും ദേശസാൽക്കരണവും പൊടിപൊടിച്ചു…
അക്കാലത്ത് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പത്രവാർത്തകണ്ടും നടപടിയെടുക്കാൻ തുടങ്ങിയ ജുഡീഷ്യറിയുടെ ആക്ടിവിസത്തെ നാം വാനോളം പുകഴ്ത്തി… പക്ഷേ അതെല്ലാം ഭരണകൂട നയത്തിന്റെ ഭാഗം മാത്രമായിരുന്നു തിരിച്ചറിയാൻ നവ ലിബറലിസത്തിന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു.
90- കളോടെ ആഗോളവൽക്കരണ – ഉദാരവൽക്കരണനയങ്ങൾ സർക്കാർ നടപ്പാക്കിത്തുടങ്ങിയപ്പോൾ, പൊതു സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിറ്റുതുലയ്ക്കാൻ തുടങ്ങിയപ്പോൾ, നീതി തേടി പോയവരെല്ലാം ആക്ടിവിസത്തിന്റെ ഉദാരവത്കൃത മുഖം കണ്ട് ഞെട്ടി. ബാൽക്കോ കേസോടെ, പാവപ്പെട്ടവന്റെ കോടതി കയറ്റം അവസാനിച്ചു. തുടർന്നിങ്ങോട്ട്, വിദ്യാഭ്യാസ കച്ചവടത്തിന്റെ അരിയിട്ടുവാഴ്ച നടത്തിയ ഉണ്ണികൃഷ്ണൻ കേസ്, പരിസ്ഥിതി ബോധത്തെ കൊഞ്ഞണം കാട്ടിയ നർമ്മദ കേസ് എന്നിവയിലെല്ലാം ഗവൺമെന്റ് നടപ്പാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളെ എല്ലാ അർഥത്തിലും ഞങ്ങൾ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പ്രസ്താവങ്ങളാണ് ഇന്തയുടെ പരമോന്നത കോടതിയും ഹൈക്കോടതികളും നടത്തിവരുന്നത്. ഇവിടെയെല്ലാം ഭരണകൂട ഉപകരണം എന്ന ജോലി ഇന്ത്യൻ ജുഡീഷ്യറി ഭംഗിയായി നിറവേറ്റി വന്നു എന്ന് കാണാം….
മുതലാളിത്ത വളർച്ചയെ കയ്യ്-മെയ്യ് മറന്ന് പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടവും അതിന്റെ കോടതിയും ജനകീയ സമരങ്ങളെ ഭയപ്പെടുകയും അതിൽ അലോസരപ്പെടുകയും ചെയ്യുന്നതിൽ ആരും ഉത്കണ്ഠപ്പെടേണ്ടതില്ല….
യാതൊരുവിധ ബഹുജന ബന്ധവും ഇല്ലാത്ത ചിലർ, റോഡിലും റോഡ് മാർജിനിലും മാത്രമൊതുങ്ങുന്ന നിരോധനം ജനകീയ കൂട്ടായ്മകളെ ബാധിക്കില്ല എന്ന് വാദിച്ച് മുഖം രക്ഷിക്കാനിറങ്ങിയിട്ടുണ്ട്.
നീതിന്യായവ്യവസ്ഥ സ്വീകരിച്ചിരിക്കുന്ന സാമ്രാജ്യത്വ – ആഗോളവൽക്കരണ നിലപാടിനെ മറച്ച് പിടിക്കാൻ ഇതൊന്നും പോര എന്ന് ഇവർ തിരിച്ചറിയുന്നത് നന്ന്….
ദേശീയ പാത 30 മീറ്ററില്‍ നാലുവരിയായി സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മിക്കുക
ബി.ഒ.ടി സമ്പ്രദായം തള്ളിക്കളയുക
വികസനം എന്നത് പശ്ചാത്തല വികസനമെന്ന് ലളിതവത്കരിക്കുകയും അത് പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ (പി.പി.പി) എന്ന ഓമനപ്പേരില്‍ സ്വകാര്യവത്കരണത്തിലൂടെ മാത്രമേ നടക്കൂ എന്ന നിലപാട് കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ പ്രധാന ദേശീയ പാതകളായ എന്‍.എച്ച് 47 – ഉം 17 – ഉം ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കണമെന്ന ചില കേന്ദ്രങ്ങളുടെ പിടിവാശി ഇതിന്റെ ഭാഗമാണ്. ദേശീയ പാതാനിര്‍മ്മാണം പൂര്‍ണ്ണമായും സ്വകാര്യ നിയന്ത്രണത്തിലാക്കുകയും അവര്‍ക്ക് പലിശയും ലാഭവും തിരികെ കിട്ടുന്ന കാലത്തോളം പാതയില്‍ ചുങ്കം പിരിച്ച് അത് പ്രവര്‍ത്തിപ്പിക്കുന്നതിന് അവകാശം കൊടുക്കുകയും കാലങ്ങള്‍ക്കുശേഷം നാടിന് അത് തിരികെ തരുമെന്നും പറയുന്ന രീതിക്കാണ് (ബില്‍ഡ്, ഓപ്പറേറ്റ, ട്രാന്‍സഫര്‍) ബി.ഒ.ടി എന്നുപറയുന്നത്. ദേശീയ പാതകളിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ കിലോ മീറ്ററിന് 3.50 രൂപവരെ ടോള്‍ നല്‍കണമെന്നും അല്ലാത്തവര്‍ ഈ പാതയിലേക്ക് പ്രവേശിക്കുന്നതിനെ നിയന്ത്രിക്കുമെന്നുമുള്ള പ്രഖ്യാപനം കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സ്ഥലത്ത് പ്രചരിപ്പിക്കുന്നതില്‍ മൂലധന ശക്തികള്‍ വിജയിച്ചിരിക്കുകയാണ്. കരമടക്കുന്നവര് മാത്രം വോട്ട് ചെയ്താല്‍ മതി എന്ന നിലപാടില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തവുമല്ല ഇത്.
സഞ്ചാര സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശവും നിരവധിയായ അവകാശ സമര – പോരാട്ടങ്ങളിലുടെ നേടിയെടുത്തതുമാണ്. റോഡ് മുതലാൡാര് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കിലോ മീറ്ററിന് 17 കോടിയെന്ന ഭീമമായ എസ്റ്റിമേറ്റിന്, ഗവണ്മെന്റ് ഗ്രാന്റായി അനുവദിക്കുന്ന നാല്‍പ്പത് ശതമാനം തുകകൊണ്ട്, കേരളത്തിന് അനുയോജ്യമായ ദേശീയ പാത നിര്‍മ്മിക്കാവുന്നതാണ്. അപ്രകാരം നിര്‍മ്മിക്കാന്‍ തയ്യാറല്ലെന്നും ബി.ഒ.ടി മാത്രമേ പോംവഴിയുള്ളൂ എന്നുമുള്ള കേന്ദ്ര ഗവണ്മെന്റ് നിലപാട് തികച്ചും ജനവിരുദ്ധമാണ്. കുടിവെള്ളം, ഗതാഗതം, വൈദ്യുതി തുടങ്ങിയ ജനങ്ങള്‍ പൊതുവായി ഉപയോഗിക്കുന്ന മേഖലകളിലൊന്നിലും ബി.ഒ.ടി സമ്പ്രദായം അഗീകരിക്കാനാവില്ല. വന്‍കിട ഇപഭോക്താക്കളില്നിന്ന് പ്രത്യേകം ചാര്‍ജ്ജ് ഈടാക്കുന്നതിനുപകരം അവര്‍ക്കും കൂടി സഹായകമായ വിധത്തില്‍ ജനങ്ങളില്‍ നിന്നാകെ ഫീസീടാക്കാനുള്ള ഏത് തരം നീക്കത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ ജനകീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്.
ഈ പദ്ധതിയില്‍ ഒരു വരിക്ക് മൂന്നേമുക്കാല്‍ മീറ്റര്‍ വീതിയില്‍ നാല് വരി റോഡും അനുന്ധ സംവിധാനങ്ങളും നിര്‍മ്മിക്കാന്‍ ശരാശരി 20 മീറ്റര്‍ വീതി മതി. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം 45 മീറ്ററില്‍ ദേശീയ പാത വരാന്പോകുകയാണെന്നും ചില വികസന വിരുദ്ധര്‍ അതിനെ എതിര്‍ക്കുന്നുവെന്നുമാണ്. ദീര്‍ഘ ദൂര യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവയുടെയൊക്കെപ്പേരില് നമ്മുടെ നാടിന്റെ പൊതുസ്വത്തായ ദേശീയ പാത ബി.ഒ.ടി മുതലാളിമാര്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കം നടത്തുന്നതും കേരളത്തിലെ സാധാരണക്കാരെവരെ ഈ സ്ഥലമെടുപ്പിന് അനുകൂലമായി ചിന്തിപ്പിക്കുന്നതും ജനത്തെ അണിനിരത്തി തന്നെ ചെറുക്കേണ്ടതുണ്ട്. 90 മീറ്ററില്‍ ദേശീയ പാത വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ പലരും അത്ഭുതം കൂറുകയാണ്. എന്നാല്‍ ദേശീയ പാത 47 ഉം, 17 ഉം 45 മീറ്ററില്‍ വികസിപ്പിക്കുമ്പോള്‍ അവ രണ്ടും കൂടി ആകെ 90 മീറ്റര്‍ സ്ഥലം കേരളത്തില്‍ എടുക്കും എന്നും കേരളം നിരാകരിച്ച. എക്സ്പ്രസ്സ് ഹൈവേയുടെ പ്രച്ഛന്ന വേഷത്തിലുള്ള വരവാണിതെന്നുമുള്ള യാഥാര്‍ത്ഥ്യം കേരളത്തിലെ ഒരു മാദ്ധ്യമവും ചര്‍ച്ചയ്ക്കെടുക്കുന്നില്ല. കേരളത്തിലെ മാദ്ധ്യമങ്ങളേയും ഉദ്യോഗസ്ഥമേധാവികളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിക്കുവാന്‍ ഹൈവേ മാഫിയയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
നിര്‍ദ്ദിഷ്ട രൂപത്തില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍, റോഡിന്റെ വീതിയേക്കാളുപരി, പാരിസ്ഥിതിക പ്രശ്നങ്ങള്‍, പുനരധിവാസമില്ലാത്ത കുടിയൊഴിപ്പിക്കലുകള്‍, സാധാരണക്കാരുടെ സഞ്ചാര സ്വാത്രന്ത്ര്യം, അഴിമതി തുടങ്ങിയ വിഷയങ്ങളും കൂടി ചര്‍ച്ചചെയ്യേണ്ടതുണ്ട്. കേരളത്തിലെ ഗതാഗതപ്രശ്നം കേവലം രണ്ട് ഹൈവേകളുടെ വികസനവുമായി മാത്രം ബന്ധപ്പെട്ടതല്ല. റോഡ്, റെയില്‍, ജല, വ്യോമ ഗതാഗത മേഖലകളെ സമഗ്രമായി കണ്ടുകൊണ്ട് കേന്ദ്രമാനദണ്ഡങ്ങള്ക്കുപരിയായി കേരളത്തിന്റെ സവിശേഷപ്രശ്നങ്ങളെ കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ ഗതാഗതവികസന നയം കേരളത്തില്‍ ഉണ്ടാവേണ്ടതുണ്ട്.
ബി.ഒ.ടി അടിസ്ഥാനത്തിലല്ലാതെ 30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുന്നതിന് കേരളത്തിലെ 10 ജില്ലകളിലെ പദ്ധതി ബാധിത ജനങ്ങള്‍ അടക്കം തയ്യാറായിരിക്കുമ്പോള്‍ അതിനെ അംഗീകരിക്കാതെയുള്ള നിലപാടെടുക്കുന്നത് ദേശീയ പാതയുടെ വികസനം തടയുന്നതിന് തുല്യമാണ്. ബി.ഒ.ടി ഒഴിവാക്കി, 30 മീറ്ററില്‍ ദേശീയപാത നാലുവരിയായി വികസിപ്പിക്കാം. അതിനാവശ്യമായ സ്ഥലം കേരളത്തിലെ 5 ജില്ലകളില്‍ ലഭ്യമായിരിക്കുകയും മറ്റ് 5 ജില്ലകളിലെ ജനങ്ങള്‍ അത്തരത്തില്‍ സ്ഥലം വിട്ടു നല്കാന് തത്വത്തില്‍ സമ്മതിച്ചിരിക്കെ 45 മീറ്ററില്‍ തന്നെ സ്ഥലം എടുക്കണമെന്ന നിലപാട് ഭൂ സംബന്ധമായ പുതിയ അസ്വസ്ഥതകളിലേക്ക് കേരളത്തെ നയിക്കും. കേരളത്തിലെ നാലുവരിയായുള്ള ദേശീയ പാത വികസനം ഒരു മരീചികയായി തുടരുകയും ചെയ്യും.
Posted in തരംതിരിക്കാത്ത
ഒരു അഭിപ്രായം ഇടൂ
കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം (via ജഗദീശിന്റെ മലയാളം വെബ് ലോഗ്)
Posted in തരംതിരിക്കാത്ത
ഒരു അഭിപ്രായം ഇടൂ
വികസനത്തിന്റെ രാഷ്ട്രീയം (via നീതിവിശേഷം)
വികസനത്തിന് രാഷ്ട്രീയമുണ്ടെന്നും അതില്‍ പരമ ദരിദ്രരുടെയും ദരിദ്രരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങള്ക്കനുസരിച്ചുള്ള വികസന ചര്‍ച്ചകളല്ല കേരളത്തില്‍ നടക്കുന്നതെന്നുമുള്ള വസ്തുത തുറന്നുകാട്ടേണ്ടതുണ്ട്.
via നീതിവിശേഷം
Posted in തരംതിരിക്കാത്ത
ഒരു അഭിപ്രായം ഇടൂ
വികസനത്തിന്റെ രാഷ്ട്രീയം
വികസന ചര്‍ച്ചകളില്‍ സുസ്ഥിരവും ജനപക്ഷവും പുരോഗമനപരവുമായ കാഴ്ചപ്പാടിന് കേരളസമൂഹത്തില്‍ സ്വീകാര്യത കുറയുകയും പകരം ജനമനസ്സുകള്‍ മുതലാളിത്ത വികസന കാഴച്പ്പാടിനനുസൃതമായി പരുവപ്പെടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിലാണ് ആഡംബര ഹൈവേകളും ഐ.ടി പാര്‍ക്കുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും റിസോര്‍ട്ടുകളും കേരള വികസനത്തിന്റെ മുഖമുദ്രയായി വാഴ്ത്തപ്പെടുന്നത്.
പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ കേരളത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മദ്ധ്യവര്‍ഗ്ഗ വ്യാമോഹങ്ങളെ നിഷ്കൃഷ്ടമായി പരിശോധിക്കുവാനും വിമര്‍ശിക്കുവാനും തിരുത്തുവാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്് കഴിയാത്തതാണ് ഈ തെറ്റായ വികസന കാഴ്ചപ്പാട് ജനമനസ്സുകളെ കീഴടക്കുന്നതിന് കാരണമായിരിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ രംഗത്തെ വിഭാഗീയതയുടെ വിഴുപ്പലക്കലിലും സഖാക്കള്‍ക്കെതിരായ മാദ്ധ്യമ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനും തങ്ങളുടെ സമയവും ഊര്‍ജ്ജവും ചെലവിടേണ്ടിവരുന്നതിനാല് ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാടുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഫലപ്രദമായി ഉയര്‍ത്തുവാനോ, നിലപാടുകളെ ശക്തിയുക്തം അവതരിപ്പിച്ച് ജനത്തെ കൂടെ നിറുത്തുവാനോ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്ക് കഴിയുന്നുമില്ല.
വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുവികസിക്കേണ്ടേ, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടേ, ഐ.ടി മേഖലയില്‍ സാദ്ധ്യത കിട്ടാന്‍ ഐ.ടി പാര്‍ക്കുകള്‍ ഉണ്ടാകേണ്ടേ, കാര്‍ഷിക മേഖല തളരുമ്പോള്‍ വ്യവസായത്തിനായി സ്ഥലമെടുക്കുന്നതില്‍ എന്താ തെറ്റ്, നിര്‍മ്മാണ മേഖലയില്‍ വളര്ച്ചയുണ്ടായാലല്ലേ തൊഴിലവസരം കൂടൂ, നമ്മുടെ തരിശുനിലങ്ങളുടെ വിലവര്ദ്ധിക്കൂ, വിമാനത്താവളം വന്നാലെന്താ പ്രദേശം വികസിക്കുമല്ലോ….. എന്നിങ്ങനെയുള്ള വാദങ്ങള്‍ കേരളത്തിലെ സാധാരണക്കാരൂം പട്ടിണിപ്പാവങ്ങളുംവരെ ഉയര്‍ത്തുക പതിവായിരിക്കുന്നു.
ഇത്തരം മദ്ധ്യവര്‍ഗ്ഗ ആശയങ്ങള്‍ തങ്ങളുടെ സ്വന്തം അഭിപ്രായമെന്ന് കരുതി ഓമനിക്കുന്ന സാധാരണക്കാരെ ഒരിക്കലും കുറ്റപ്പെടുത്താന്‍ കഴിയില്ല. അടിസ്ഥാനപരമായി, തനിക്ക്, ഇന്നോ, നാളെയോ പ്രയോജനം ചെയ്യുന്നതല്ല ഈ വികസന സ്വപ്നമെന്നത് അവരെ പറഞ്ഞുമനസ്സിലാക്കുവാന്‍ യാതൊരുശ്രമവും ആരുടെ ഭാഗത്തുനിന്നും ഇവിടെ നടക്കുന്നില്ല. മുഖ്യധാരാ ഇടുതുപക്ഷം ആക്രമണത്തിന്റെയും കീഴടക്കലിന്റെയും വ്യാപനത്തിന്റെയും പാതയില്‍ നിന്ന് പ്രതിരോധത്തിന്റെ, കീഴടങ്ങലിന്റെ പാതയിലേക്കുള്വലിഞ്ഞിരിക്കുന്നു. വിഭാഗീയതയുടെ നിറമില്ലാതെ, വിമര്‍ശന സ്വയംവിമര്‍ശനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതരത്തില്‍ സി.പി.എം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കരുത്തും ചോര്‍ന്നു പോയിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയത്തില്‍ ഇത്തരം നിലപാടുകള്‍ക്കെതിരായി നിലകൊള്ളുവാന്‍ സാദ്ധ്യതയുണ്ടായിരുന്ന ഗാന്ധിയന്ധാര അപ്രത്യക്ഷമായതിനാല്‍ അവിടെയും പ്രതീക്ഷയ്ക്ക് വകയില്ല. മാദ്ധ്യമങ്ങളില്‍ സായിനാഥിനെ അനുകരിക്കുന്നവരായിപ്പോലും ആരുമില്ലാത്തതിനാല്‍ അവരും അറിഞ്ഞും അറിയാതെയും സാധാരണക്കാരെ വഴിതെറ്റിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്നു.
മുതലാളിത്തം സാമ്പത്തിക കുഴപ്പത്തിലായെന്നത് വലിയൊരു വാര്‍ത്തയായെങ്കിലും ഉത്തേജക പാക്കേജുകളുടെ ആവശ്യകതയെ കുറിച്ച് വേവലാതിപ്പെട്ടതല്ലാതെ സോഷ്യലിസത്തിന്റെ പ്രസക്തിയെപ്പറ്റി സമൂഹത്തില്‍ ഒരു ചര്‍ച്ചയും നയിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇത് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മദ്ധ്യവര്‍ഗ്ഗവും മാദ്ധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച മായികവലയത്തില്‍പ്പെട്ട, ജീവിത ലക്ഷ്യങ്ങളുമായി പരക്കം പായുന്ന, സമൂഹത്തിലെ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട യുവത്വത്തിന്റെ കഥയും വ്യത്യസ്തമല്ല.
കേരളത്തിലെ ഉയര്‍ന്ന ഇടത്തരക്കാരായ 10 ശതമാനം പേര് സമ്പത്തിന്റെ 42 ശതമാനത്തിലധികം കയ്യാളുന്നവരാണെന്നും ഭൂപരിഷ്കരണം വഴി പാവപ്പെട്ടവന് ലഭിച്ച ഭൂമിപോലും ഇത്തരക്കാരും മാഫിയകളും ചേര്‍ന്ന് സൃഷ്ടിച്ച അവിശുദ്ധ കൂട്ടുകെട്ട് കയ്യടക്കിക്കൊണ്ടിരിക്കുയാണെന്നും നിരവധി പോരാട്ടങ്ങളിലൂടെ വികേന്ദ്രീകരിക്കപ്പെട്ട ഭൂമി ഇന്ന് ഏതാനും പേരുടെ കരങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും ഉറക്കെപ്പറയാന്‍ കേരളത്തില്‍ അധികം പേര് ഇല്ലാതായിരിക്കുന്നു. ഇന്ന് ‘വാഹനമില്ലാത്തവര്‍ ആരുണ്ട്്’ എന്ന ചോദ്യം ഉന്നയിച്ച്, കാര്യങ്ങളെ ലളിതവല്ക്കരിക്കുന്നവരുടെ മുന്നിലേക്ക്, എന്റെ പഞ്ചായത്ത് വാര്‍ഡിലെ 20 ശതമാനം പേര്‍ക്കുപോലും കാര്വാങ്ങാനുള്ള ശേഷിയില്ലെന്നും ശേഷിക്കുന്ന 80 ശതമാനം പേര്‍ക്കുവേണ്ടിയുള്ള വികസനത്തെക്കുറിച്ച് ഇവിടെ ഒരുചര്‍ച്ചയും നടക്കുന്നില്ലെന്നും ആര്‍ജ്ജവത്തോടെ പറയാന്‍ മലയാളിയെ ഇനിയും പ്രാപ്തനാക്കേണ്ടിയിരിക്കുന്നു.
വികസനകാര്യത്തില്‍ വലതുപക്ഷത്തിനും ഇടതുപക്ഷത്തിനും ഒരേ സ്വരമെന്നത് പാവപ്പെട്ടവന് ഭീഷണിയാണെന്ന് തുറന്ന് കാട്ടേണ്ടിയിരിക്കുന്നു. വികസനത്തിന് രാഷ്ട്രീയമുണ്ടെന്നും അതില്‍ പരമ ദരിദ്രരുടെയും ദരിദ്രരുടെയും സാധാരണക്കാരുടെയും താല്പര്യങ്ങള്ക്കനുസരിച്ചുള്ള വികസന ചര്‍ച്ചകളല്ല കേരളത്തില്‍ നടക്കുന്നതെന്നുമുള്ള വസ്തുത തുറന്നുകാട്ടേണ്ടതുണ്ട്.
Posted in politics, law, thoughts, peoples science
Tagged വികസനം, BOT, devolepment, left, politics
1 അഭിപ്രായം
മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട്
ദേശീയപാത 45 മീറ്റര്‍ ആയി തന്നെ പണിയണം എന്ന മുതലാളിമാരുടെ സമ്മര്‍ദ്ദ തന്ത്രത്തിന് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴങ്ങുന്നു…… ഇവര്‍ ആരുടെ കൂടെയാണ്???
കുടിയിറക്കപ്പെടുന്ന ലക്ഷങ്ങളും, ആഡംബര അനാവശ്യ ഹൈവേമൂലം തകര്‍ക്കപ്പെടാന്‍ പോകുന്ന കേരളത്തിന്റെ ദുര്‍ബല പരിസ്ഥിതിയും, ടോളും പ്രവേശന നിയന്ത്രണവും മൂലം സഞ്ചാരസ്വാതന്ത്ര്യം എന്ന മൗലികാവകാശം കവര്‍ന്നെടുക്കപ്പെടുന്ന പൗരന്മാരും ഒരുവശത്തും ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ സര്‍ക്കാര്‍ സഹായത്തോടെ കോടികള്‍ വെട്ടിപ്പ് നടത്താനിറങ്ങിയിരിക്കുന്ന ബി.ഒ.ടി മുതലാളിമാര്‍ മറുവശത്തും നില്ക്കുന്ന ഈ പോരാട്ടത്തില്‍ മാധ്യമങ്ങളും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗവും പണാധിപത്യവും ചെലുത്തുന്ന സ്വാധീനത്തിന് വഴങ്ങാത്ത രണ്ട് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലുണ്ടെന്നത് കേവലാശ്വാസമെങ്കിലും പകരുന്നു. നന്ദി……. യാഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍, ചിലയിടങ്ങളില്‍ പണിത് തുടങ്ങിയിരിക്കുന്നമാതൃകയില് നാലുവരിയായി ഹൈവേ വികസിപ്പിക്കുന്നതിന് 19.5 മീറ്റര്‍ മതിയെന്നിരിക്കെ കേരളത്തില്‍ നടന്ന പൊതു ചര്‍ച്ചകളുടെ ഫലമായി, അതിനാവശ്യമായ 30 മീറ്റര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കേരളജനത തയ്യാറായതാണ്. അത് 45 മീറ്ററില്‍ പണിതാലേ മതിയാവൂ എന്ന് വാശിപിടിക്കുന്നവര്‍ വീണ്ടും കിനാലൂരുകള് സൃഷ്ടിക്കാന്‍ വഴിയൊരുക്കുകയാണ്. നന്ദിഗ്രാമും സിംഗൂരും പോലെ തല്പരകക്ഷികള്ക്ക് വളരാനും മുതലെടുക്കാനും അവസരം നല്‍കുകയാണ്…..വാശിപിടിക്കുകയാണ്… ഫലം അടുത്തനാളുകളിലൊന്നും നാലുവരിപ്പാത കേരളത്തില്‍ നടപ്പാകാന്‍ പോകുന്നില്ല എന്നതാണ്. കേരളവികസനത്തെ തുരങ്കം വെയ്ക്കലെന്ന ഗൂഡലക്ഷ്യം ഈ വാശിയുടെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെ അസ്വസ്ഥതബാധിത പ്രദേശമാക്കുകയാവും ഇതിന്റെ ഫലം. മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി നീലകണ്ഠന് പറയാന്‍ ഉദ്ദേശിച്ചിരുന്നതും ഇതുതന്നെയാവണം…..
സ്വത്തിലെ കൂട്ടുടമസ്ഥത സമത്വത്തിലേക്കുള്ള വഴി
മുഴുവന്‍ പേരുടെയും പുരോഗതിക്ക് തുല്യാവകാശവും തുല്യാവസരവും എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ സാര്‍വ്വദേശിയ വനിതാദിനത്തിനുള്ളത്. പക്ഷേ വനിതാദിനാചരണത്തിന്റെ ശതാബ്ദി വര്‍ഷമായിട്ടും ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഭൂമിയിലും സ്വത്തിലുമുള്ള അവകാശവും ഉപയോഗവും നിയന്ത്രണവും ഉടമസ്ഥതയും ഒക്കെ സ്വപ്നം മാത്രമായി തുടരുന്നു. മറുവശത്ത് പുരുഷകേസരികള്‍ ‘ജന്മസിദ്ധവും ദൈവദത്തവുമായ’ തങ്ങളുടെ സ്വത്തവകാശം അഭംഗുരം നിലനിര്‍ത്തുന്നു. ‘വിവാഹാനന്തര സ്വത്തില്‍ പുരുഷനൊപ്പം സ്ത്രീക്കും തുല്യാവകാശം’ എന്ന ആശയം പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരായ സമരവും സമത്വത്തിലേക്കുള്ള വഴിയിലെ ചെറുതല്ലാത്ത കാല്വെയ്പ്പുമാണ്.
ആദ്യകാല വര്‍ഗ്ഗ-പൂര്‍വ്വ ഘട്ടത്തില്‍ ലളിതമായ ഉപകരണങ്ങളും ജീവനോപാധികളും മാത്രമാണ് മനുഷ്യന് സ്വന്തമായി ഉണ്ടായിരുന്നത്. ഈ സ്വത്തുക്കളില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉണ്ടായിരുന്നുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ക്രമേണ കാലിവളര്‍ത്തലും കൃഷിയും ആരംഭിച്ചതോടെ, ഭക്ഷണം തേടി അലയുന്ന സ്വഭാവം മനുഷ്യന് ഉപേക്ഷിക്കുകയും സമ്പത്ത് വര്‍ദ്ധമാനമായ തോതില്‍ ഉണ്ടാകുവാനും തുടങ്ങി. ഇങ്ങനെ കാലിവളര്‍ത്തലിന്റെ ഭാഗമായി കാലികളെ മേയ്ക്കുവാനായി പുരുഷന് വീടിനു പുറത്തുപോകേണ്ടിവരുകയും പ്രസവശേഷം കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടിവരുകയും ഉണ്ടായി. വീട്ടിലിരുന്ന സ്ത്രീകള്‍പോലും മണ്‍പാത്ര നിര്‍മ്മാണം തുണിനെയ്ത്ത് തുടങ്ങിയ ജോലികളില്‍ തങ്ങളുടെ സഹജമായ അദ്ധ്വാന വാസന ഉപയോഗപ്പെടുത്തി. ഇത് പക്ഷേ, പുതിയൊരു അദ്ധ്വാന വിഭജനം സൃഷ്ടിക്കുകയും ക്രമേണ പുരുഷന് സ്ത്രീയുടെ മേല്‍ സാമ്പത്തികവും സാമൂഹ്യവുമായ മേധാവിത്വം നല്കുന്നതിലേക്ക് വഴിവെയ്ക്കുകയും ചെയ്തു. വീടിന് വെളിയില്‍ പുതിയ ഉത്പാദനോപകരണങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അവയുടെയൊക്കെ ഉടമസ്ഥത പുരുഷനിലേക്ക് വന്നുചേരുവാന്‍ തുടങ്ങി. ഇതോടെ വീട്ടിനുള്ളില്‍ സ്ത്രീകള്‍ ചെയ്തുവന്ന അദ്ധ്വാനത്തിന്റെ സാമൂഹ്യ സ്വഭാവം നഷ്ടപ്പെട്ടു. സ്ത്രീ-പുരുഷ ബന്ധത്തില്‍ മൗലികമായ മാറ്റത്തിനും ഇത് കാരണമായി. ഇങ്ങനെ, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ അതിന്റെ പിന്തുടര്ച്ച ഉപ്പാക്കുക പുരുഷന്റെ പ്രശ്നമായി മാറിയതും ഏക ഭര്‍തൃകുടുംബം എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായതും എംഗത്സ് തന്റെ വിഖ്യാതമായ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം ഇവയുടെ ഉത്ഭവം’ എന്ന കൃതിയില്‍ വിശദമായി വിവരിക്കുന്നുണ്ട്.
സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത വ്യവസ്ഥിതികളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍, വര്‍ഗ്ഗപരമായ അടിച്ചമര്‍ത്തലിനൊപ്പം ലിംഗപരമായ അടിച്ചമര്‍ത്തലും ശക്തമായി നിലനിന്നു പോന്നു. നാടുവാഴിത്തത്തിലെ കൂട്ടുകുടുംബം മുതലാളിത്വത്തിലെ അണുകുടുംബമായി മാറിയെങ്കിലും സ്വത്തവകാശം ആത്യന്തികമായി പുരുഷന്മാരുടെ കൈവശം തന്നെ തുടര്‍ന്നു. 1956-ലെ ഹിന്ദു പിന്തുടര്ച്ചാവകാശനിയമവും 1925-ലെ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശനിയമവും സ്ത്രീക്ക് കുടുംബസ്വത്തിലുള്ള അവകാശം അംഗീകരിച്ചുവെങ്കിലും ഫലത്തില്‍ പരിമിതമായ ആ അവകാശം പോലും പലപ്പോഴും അവള്‍ക്ക് നിഷേധിക്കപ്പെടുന്നതായി കാണാം. നിയമത്തിന്റെ സമ്മര്‍ദ്ദം മൂലം കുടുംബസ്വത്തില്‍ അംഗീകരിക്കുന്ന, പലപ്പോഴും നിഷേധിക്കപ്പെടുന്ന ഈ അവകാശം ആര്‍ജ്ജിത സ്വത്തിലും സ്ത്രീയുടെ അദ്ധ്വാനഫലമായുണ്ടാകുന്ന സ്വത്തിലും വിവാഹാനന്തര സ്വത്തിലും നല്കുവാന് നമ്മുടെ സമൂഹം തയ്യാറല്ലായെന്നത് ഇനിയും വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാത്ത വലിയൊരു വിവേചനമാണ്. മുതലാളിത്ത സമൂഹത്തില്‍ സ്ത്രീകള്‍ സ്വതന്ത്രകളാണെന്ന് വാദിക്കുന്നവര്‍പോലും ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയും അവകാശവും അവളുമായി പങ്കുവെയ്ക്കുവാന്‍ തയ്യാറല്ല എന്ന് ചുരുക്കം.
കേവലം രാഷ്ട്രീയമോ സാമൂഹ്യമോ ആയ അധികാരങ്ങള്‍ പങ്കുവെച്ചാല്പ്പോലും സമൂഹത്തിലെ നിര്‍ണ്ണായക സ്വാധീന ശക്തിയായ സ്വത്തുടമസ്ഥത സ്ത്രീയുമായി കൈമാറാനും പങ്കുവെയ്ക്കുവാനും പുരുഷന് തയ്യാറാകാത്തിടത്തോളം മുതലാളിത്ത സമൂഹത്തില്‍ സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയുള്ള യത്നം അധരവ്യായാമമായി നിലനില്ക്കുമെന്നതിന് സംശയം വേണ്ട.
പുരുഷന് ഭൂമിയിലേയും സ്വത്തിലേയും അവകാശം ജന്മസിദ്ധമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറാകുന്ന മത-സാമൂഹ്യ നേതൃത്വം, സ്ത്രീക്ക് പക്ഷേ ആ അവകാശം നല്കുവാന് തയ്യാറല്ല. നിരവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ശ്രമഫലമായും നിയമനിര്‍മ്മാണങ്ങളിലൂടെയും പരിമിതമായ ചില അവകാശങ്ങള്‍ സ്വത്തില്‍ സ്ത്രീക്ക് അനുവദിക്കുവാന്‍ ഇടയായിട്ടുണ്ടെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്നതായിട്ടാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഹിന്ദു പിന്തുടര്ച്ചാവകാശനിയമത്തിന്റെയും മേരി റോയി കേസിനെ തുടര്‍ന്നുള്ള കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്റെയും ഫലപ്രാപ്തി പരിശോധിച്ചാല്‍ അവ ബോധ്യപ്പെടുന്നതാണ്. നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കപ്പെടാത്തതാണ് അത്തരം പരാജയങ്ങള്‍ക്ക് കാരണമെങ്കില്‍ വിവാഹാനന്തര സ്വത്തിലും സ്ത്രീകള്‍ സ്വന്തമായി ആര്‍ജ്ജിക്കുന്ന സ്വത്തിലും അവള്‍ക്കുള്ള അവകാശം ഇനിയും സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയോ അനുവദിക്കപ്പെടുകയോ ചെയ്തിട്ടില്ല.
സ്വത്തും സമ്പത്തിന്മേലുള്ള അധികാരവും നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായി കണക്കാക്കപ്പെടുമ്പോള്‍, ഇവയില്‍ അവകാശാധികരങ്ങളില്ലാത്ത സ്ത്രീ കൂടുതല്‍ ചൂഷണത്തിന് വിധേയമാവുക സ്വാഭാവികമാണ്. ഭൂമിയുമായി ഏറെ അടുത്ത് ബന്ധപ്പെടുന്നവളാണ് സ്ത്രീ. കൃഷിയിലും, കൃഷിപ്പണിയിലും, ഭൂസംരക്ഷണത്തിലും, ഭക്ഷ്യ വിളപരിപാലനത്തിലും, സംസ്കരണത്തിലും ഒക്കെ സുപ്രധാന പങ്ക് വഹിക്കുന്നത് സ്ത്രീയാണ്. ഇന്ത്യയിലെ കാര്‍ഷിക തൊഴില്‍ ശക്തിയുടെ 70 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ ആ ഭൂമിയുടെ സ്വതന്ത്രമായ ഉപയോഗാധികരമോ, ഉടമസ്ഥാവകാമോ അവള്‍ക്കില്ല. ഭൂമിയിതര സമ്പത്തിലെ – സ്ഥാവര ജംഗമ വസ്തുക്കളുടെ – ഉടമസ്ഥതയിലും ഈ സ്ഥിതി വ്യത്യസ്തമല്ല. കുടുംബത്തില്‍ ഇവയെല്ലാം കൈമാറ്റം ചെയ്യപ്പെടുന്നത്, വാങ്ങിക്കപ്പെടുന്നത്, ചുമതലപ്പെടുത്തപ്പെടുന്നത്, ഉടമസ്ഥപ്പെടുത്തപ്പെടുന്നത് പുരുഷന്റെ പേരില്‍ മാത്രം.
പുരുഷന് തോന്നുമ്പോഴെല്ലാം ആരുടെയും ആനുവാദമില്ലാതെ തനിച്ച് ഈ സ്വത്തുക്കള്‍ വില്‍ക്കാം മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യാം, പണയപ്പെടുത്താം, അവയുടെ ജാമ്യത്തില്‍ മറ്റ് ആസ്തികളും വരുമാനവും സമ്പാദിക്കാം, സംരംഭങ്ങള്‍ പടുത്തുയര്‍ത്താം. ഭാര്യയും അമ്മയും സഹോദരിയും മകളുമായ സ്ത്രീ, പുരുഷന്റെ ഭൂമിയില്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാവുന്ന കുടികിടപ്പുകാരിയായി തുടരുന്നു. സമൂഹത്തിലെ കുടുംബഭാരം പേറുന്ന സ്ത്രീയുടെ അവസ്ഥപോലും ഇതില്‍ നിന്നും ഏറെ വ്യത്യസ്തമല്ല എന്നുകാണാം. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണമായി സ്വത്തിലുള്ള അവകാശ നിഷേധം പ്രവര്‍ത്തിക്കുന്നു.
ഒരു കുടുംബാംഗത്തിന്റെ അവകാശത്തിലുപരി, തന്റെ അദ്ധ്വാനത്തിന്റെ പങ്ക് എന്ന രൂപത്തിലും സ്ത്രീക്ക് സ്വത്തില്‍ അവകാശമുണ്ട്, അര്‍ഹതയുണ്ട്. സ്ത്രീയുടെ കാണാപ്പണിയെകുറിച്ചുള്ള ചര്‍ച്ചകള്‍ ധാരാളമാണ്. ഈ കാണാപ്പണിയും സ്വത്ത് സമ്പാദനവും തമ്മിലുള്ള ബന്ധവും തിരിച്ചറിയേണ്ടതുണ്ട്. ഒരു പാചകക്കാരിയുടെ, തൂപ്പുകാരിയുടെ, അലക്കുകാരിയുടെ, ആയയുടെ, കൂട്ടിരിപ്പുകാരിയുടെ, കാവല്ക്കാരിയുടെ – അങ്ങനെ നിരവധി റോളുകള്‍ ഒരു കുടുംബത്തില്‍ ഏകയായി നയിക്കുന്നവളാണ് സ്ത്രീ. ഇവയ്ക്കോരോന്നിനും പ്രത്യേകം, പ്രത്യേകം ആളെ ശമ്പളത്തിന് വെയ്ക്കേണ്ടിവരുമായിരുന്നെങ്കില് പുരുഷന് അവന്റെ ഒരു വരുമാനവും മതിയാകാതെ വരുകയും ഇക്കണ്ട സ്വത്തൊക്കെ കുടുംബങ്ങളില്‍ ആര്‍ജ്ജിക്കാന്‍ കഴിയാതെവരുകയും ചെയ്യുമായിരുന്നു. പുതിയ, പുതിയ നിക്ഷേ്പങ്ങള്ക്കും സ്വത്ത് സമ്പാദനത്തിനും പരുഷനെ പ്രാപ്തനാക്കുന്നതില് വലിയൊരു പങ്ക്, സ്ത്രീയുടെ ഇത്തരത്തിലുള്ള യാതൊരു മൂല്യവും പ്രതിഫലമില്ലാത്ത കാണാപ്പണിക്കാണ്. ആഴത്തില്‍ പരിശോധിച്ചാല്‍ പുരുഷന് ആര്‍ജ്ജിക്കുന്ന സ്വത്തിന് പുറമേ, പാരമ്പര്യ സ്വത്തില്‍ അവന് ലഭിക്കുന്ന അവകാശത്തിനുപിന്നിലും സ്ത്രീയുടെ ഇത്തരത്തിലുള്ള സഹനങ്ങളുടെ കഥയുണ്ടന്നുകാണാം. ഒട്ടുമിക്ക വീടുകളിലും ഈ കാണാപ്പണിയുടെ മൂല്യത്തിനുപുറമേ, സ്ത്രീയുടെ സ്വന്തം തൊഴിലില്‍ നിന്നുള്ള വരുമാനവും പുരുഷന്റെ സ്വത്തുസമ്പാദന നിക്ഷേപത്തിലെ പ്രധാന ഭാഗമാകുന്നുണ്ട്. കൂടാതെ ഭര്‍തൃഗൃഹത്തില്‍ വീടുവെയ്ക്കുന്നതിന്റെയും സ്ഥലം വാങ്ങുന്നതിന്റെയും മറ്റ് സ്ഥാവര – ജംഗമ വസ്തുക്കള്‍ സമ്പാദിക്കുന്നതിന്റെയും നിക്ഷേപമായി വര്‍ത്തിക്കുന്നത് പലപ്പോഴും അവള്‍ക്ക് സ്ത്രീധനമായി ലഭിക്കുന്ന സ്വര്‍ണ്ണവും പണവും ഒക്കെയാണ്. വിവാഹാന്തരം കുടുംബം ആര്‍ജ്ജിക്കുന്ന സ്വത്തില്‍ സ്ത്രീയുടെ വിയര്‍പ്പും പങ്കും ഉണ്ടെന്ന് ചുരുക്കം. ‘ഏതുപുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവും’ എന്ന് ചൊല്ലി നടക്കുന്നവര്‍ അവള്‍ക്ക് സ്വത്തില്‍ അവകാശം നല്‍കുന്നതിന് തയ്യാറല്ലായെന്നും സാരം.
ഇങ്ങനെ ജീവിതത്തിലെ മറ്റുപലമേഖലകളിലെയും പോലെ വരുമാനോത്പാദനത്തിലും തുല്യമായ പങ്കാളിത്തം സ്ത്രീക്കുണ്ടെങ്കിലും അവളുണ്ടാക്കുന്ന വരുമാനം കവര്‍ന്നെടുത്ത്, അതുപയോഗിച്ച് സമ്പത്തുണ്ടാക്കി ആ സ്വത്തുക്കളുടെ ബലത്തില്‍ അവളെ ചൂഷണം ചെയ്യുന്നരീതിയാണ് നിലനില്‍ക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ വിവാഹമോചനമോ മറ്റെന്തെങ്കിലും കുടുംബച്ഛിദ്രങ്ങളോ നിമിത്തം ഭര്‍തൃഗൃഹം ഉപേക്ഷിക്കേണ്ടിവരുന്ന സ്ത്രീക്ക് മാതൃ (പിതൃ) ഗൃഹത്തില്‍ അഭയമില്ലെങ്കില് പെരുവഴിയോ തൂക്കുകയറോ മാത്രം ശരണാമായുള്ള അവസ്ഥയാണ് നമ്മുടെ സമൂഹത്തിലുള്ളത്. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശിഥിലമായി കൊണ്ടിരിക്കുന്ന കേരള സമൂഹത്തിലെ സ്ത്രീ, വളരെ വലിയ സങ്കീര്‍ണ്ണതയാണ് ഈ കാര്യത്തില്‍ നേരിടുന്നത്. 2008 – ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം സ്ത്രീക്ക് താന്‍ പങ്കുപാര്ത്തിരുന്ന വീട്ടില്‍ താമസിക്കുന്നതിനുള്ള അവകാശം ലഭിച്ചത്, സ്ത്രീ പദവി സംരക്ഷണത്തിലെ ഒരു നാഴികകല്ലാണ്. എന്നാല്‍ ഇത്തരത്തിലുള്ള റെസിഡന്‍സ് ഒര്‍ഡര്‍ ലഭിക്കുന്ന സ്ത്രീയുടെ അവസ്ഥ, ഒഴിപ്പിക്കല്‍ ഭീഷണിക്ക് താല്‍ക്കാലിക സ്റ്റേ വാങ്ങിയിരിക്കുന്ന ഒരു കുടികിടപ്പുകാരന്റെ അവസ്ഥയില്‍ നിന്നും ഒട്ടും ഭേദവുമല്ല. ഈ വകുപ്പ് സ്വത്തിന്റെ ഉടമസ്ഥതയോ, തന്റേതായ അംശം ഭാഗിച്ചുകിട്ടുന്നതിനോ അവള്‍ക്ക് അവകാശം നല്‍കുന്നില്ല. ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ നിര്‍വ്വാഹമില്ലാതെ വേര്പെട്ടുതാമസിക്കാന് തയ്യാറാകുന്ന സ്ത്രീക്ക് തന്റെ ജീവിതകാല സമ്പാദ്യം മുഴുവന്‍ അയാള്‍ക്ക് നല്കി പോരേണ്ടിവരുന്ന അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്.
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷനും സംസ്ഥാന സര്‍ക്കാരിന്റെ വനിതാനയവുമൊക്കെ വിവാഹാനന്തര സ്വത്തില്‍ സ്ത്രീക്ക് അവകാശം നല്‍കണമെന്ന് നിര്ദ്ദേശമുയര്ത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. ഇതിനായി കൂടുതല്‍ പങ്ക് വഹിക്കേണ്ട കേന്ദ്രഗവണ്മെന്റിന് മുന്നില്‍, ഈ വിഷയം ശക്തമായി ഉയര്‍ത്തുവാന്‍ ഇവിടുത്തെ ജന്‍ഡര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിട്ടുമില്ല. ഇതിനാവശ്യമായ ബഹുജന സമ്മര്‍ദ്ദമോ, സമ്മതിയോ ഇനിയും ഉയര്‍ന്നുവന്നിട്ടുമില്ല. വിവാഹാനന്തര സ്വത്തിലെ കൂട്ടുടമസ്ഥത ഒരു ഔദാര്യമല്ല, അവകാശമാണ് എന്ന് സ്ത്രീകളും തിരിച്ചറിയേണ്ടതുണ്ട്.
Posted in തരംതിരിക്കാത്ത
ഒരു അഭിപ്രായം ഇടൂ